Skip to main content

മക്ക ഭൂമിയുടെ കേന്ദ്രം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ കഅ്ബ സ്ഥിതി ചെയ്യുന്ന മക്കക്ക് മതപരമായ പ്രാധാന്യങ്ങള്‍ക്കുപരി  ഭൂമി ശാസ്ത്രപരമായും ഒട്ടേറെ സവിശേഷതകളുണ്ട്. മുസ്‌ലിംകള്‍ ഹജ്ജ്, ഉംറ തീര്‍ഥാടനങ്ങള്‍ നിര്‍വഹിക്കുകയും  നമസ്‌കാരത്തില്‍ അഭിമുഖമായി നില്ക്കുകയും ചെയ്യുന്ന കഅ്ബാലയം ഭൂമിയുടെ കരഭാഗത്തിന്റെ മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത് എന്ന വസ്തുത ഇപ്പോള്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കയാണ്. 

മദീനയിലേക്ക് യാത്ര പുറപ്പെട്ടതിന് ശേഷം വീണ്ടും മക്കയിലേക്ക് തിരിഞ്ഞു നിന്നു കൊണ്ട് നബി(സ്വ) പറഞ്ഞു : ''നീ നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്, അല്ലാഹുവിന്റെ നാടുകളില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും നീ തന്നെയാണ്. ബഹുദൈവാരാധകര്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നില്‍ നിന്ന് പുറത്തു പോകുമായിരുന്നില്ല.'' അല്ലാഹുവിനും റസൂലിനും ഏറ്റവും പ്രിയപ്പെട്ട ഈ നാട് പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമികൂടിയാണ്.

ഭൂമിയിലെ കര പ്രദേശത്തിന്റെ മധ്യത്തിലാണ് മക്ക സ്ഥിതി ചെയ്യുന്നത് എന്ന വസ്തുത ആദ്യമായി തെളിയിക്കപ്പെട്ടത് 1977ലാണ്. കമ്പ്യൂട്ടറിന്റെ സഹായത്തോട് കൂടി സങ്കീര്‍ണമായ ഗണിത ശാസ്ത്ര തത്ത്വങ്ങള്‍ അവലംബിച്ച് വര്‍ഷങ്ങള്‍ നീണ്ടു നിന്ന ശാസ്ത്ര പഠന ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ഈ യാഥാര്‍ഥ്യം കണ്ടെത്തിയത്. ഈ അത്ഭൂതകരമായ കണ്ടെത്തെലിന്റെ കഥയെക്കുറിച്ച് ഈജിപ്ത്യന്‍ ശാസ്ത്രജ്ഞനായ ഡോ. ഹുസൈന്‍ കമാലുദ്ദീന്‍ പറയുന്നത് ഇതാണ്: ലോകത്തിന്റെ ഏത് കോണിലുളള വിശ്വാസികള്‍ക്കും കഅബയുടെ ദിശ കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന ഒരു സംവിധാനം കണ്ടെത്താന്‍ വേണ്ടിയാണ് അദ്ദേഹം ഗവേഷണമാരംഭിച്ചത്. പളളികളില്ലാത്ത പല നാടുകളിലും ഒറ്റപ്പെട്ട മുസ്‌ലിംകള്‍ നമസ്‌കാര സമയത്ത് കഅബയുടെ ദിശയറിയാന്‍ പാടുപെടുന്നതായി അദ്ദേഹം തന്റെ സഞ്ചാരത്തിനിടയില്‍ മനസിലാക്കിയിരുന്നു. കഅ്ബയുടെ ദിശ പ്രത്യേകം രേഖപ്പെടുത്തുന്ന രൂപത്തില്‍ ഭൂഗോളത്തിന് ഒരു മാപ്പ് തയ്യാറാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി.

പുതിയ മാപ്പിന്റെ മുന്നോടിയായി ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞന്‍ അഞ്ചു ഭൂഖണ്ഡങ്ങളുടെ രേഖാ ചിത്രം തയ്യാറാക്കി. അപ്പോഴാണ് മക്ക ലോകത്തിന്റെ നടുവിലാണെന്ന വിസ്മയകരമായ യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഒരു കോമ്പസ് എടുത്ത് അതിന്റെ ഒരറ്റം മക്ക നഗരത്തിലും മറ്റേ അറ്റം എല്ലാ ഭൂഖണ്ഡങ്ങളുടെ മേലും തിരിച്ചു അപ്പോള്‍ മക്കക്ക് ചുറ്റും ഭൂമിയുടെ കരഭാഗം വളരെ വ്യവസ്ഥാപിതമായി വിന്യസിക്കപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. അമേരിക്കയും ആസ്റ്റ്രേലിയയും കണ്ടെത്തുന്നതിനുമുമ്പുളള പഴയ മാപ്പ് എടുത്ത് പരീക്ഷണം ആവര്‍ത്തിച്ചപ്പോഴും മക്ക ഭൂമിയുടെ കരഭാഗത്തിന്റെ മധ്യത്തിലാണെന്ന് കണ്ടെത്തുകയുണ്ടായി. 

മക്ക മാതൃ നഗരിയാണെന്നും അത്  ഭൂമിയുടെ മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത് എന്ന് സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും നമുക്ക് കാണാം. ''ഇതാ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഒരു ഗ്രന്ഥം അതിന്റെ മുമ്പുളള വേദത്തെ ശരിവെക്കുന്നതത്രെ അത് മാതൃനഗരി (മക്ക)യിലും അതിന്റെ ചുറ്റുഭാഗത്തുമുളളവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുളളതുമാണ് അത്'' (അന്‍ആം 92). 

വര്‍ഷത്തില്‍ രണ്ട് തവണ സൂര്യന്‍ കഅബയുടെ നേരെ മുകളില്‍ വരുന്നുണ്ട്. ഈ ദിവസങ്ങളില്‍ ഏത് നാട്ടിലെയും സൂര്യന്റെ നിഴല്‍ കഅബക്ക് അഭിമുഖമായിരിക്കും. മക്കയിലൂടെ കടന്ന് പോകുന്ന ഭൂമദ്ധ്യ രേഖ ഗ്രീനിച്ചിന് പകരമായി ആഗോള സമയക്രമത്തിന് മാനദണ്ഡമായി മക്ക സമയം സ്വീകരിക്കാവുന്നതാണ്.

ഭൂമിയിലെ അക്ഷാംശ രേഖാംശ രേഖകള്‍ തമ്മില്‍ വളരെ കൃത്യമായി പൂജ്യത്തില്‍ സന്ധിക്കുന്നതും മക്കയിലാണ്. മറ്റു ഭാഗങ്ങളിലെല്ലാം തന്നെ  ചില്ലറ ഏറ്റക്കുറവുകള്‍ കാണപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ ആഗോള സമയക്രമത്തിന് ഗ്രീനിച്ച് എന്ന സാങ്കല്‍പിക സമയക്രമത്തിന് പകരമായി ഭൂമിയുടെ മധ്യത്തിലുളള മക്കയിലെ സമയമാണ് പാലിക്കേണ്ടത്. ഗ്രീനിച്ച് രേഖ സ്ഥിതി ചെയ്യുന്നത് 5.8 ഡിഗ്രി പടിഞ്ഞാറോട്ട് ചെരിഞ്ഞാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീശത്വത്തിന്റെ ഫലമായായാണ് അതിന് ആഗോള അംഗീകാരം ലഭിച്ചത്. ''മക്ക ഭൂഖണ്ഡങ്ങളുടെ കേന്ദ്രബിന്ദു'' എന്ന വിഷയത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ പല മുസ്‌ലിം നാടുകളിലും ധാരാളം സെമിനാറുകള്‍ സംഘടിപ്പിക്കുകയും അമുസ്‌ലിം ശാസ്ത്രജ്ഞര്‍ പോലും ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മക്ക സമയം ആഗോളവത്കരിക്കേണ്ടതിന്റെ അനിവാര്യതയാണ് മക്കാ ക്ലോക്കിന് ജന്മം നല്‍കിയത്. ഹറമിന് തൊട്ടടുത്ത കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത ക്ലോക്ക് ലോകത്തിലെ ഏറ്റവും വലിയ ഘടികാരമാണ്. അമ്പത് മീറ്ററോളം  വലിപ്പമുളള ഈ കൂറ്റന്‍ നാഴിക മണിയുടെ സൂചികള്‍ ചലിക്കുന്നത് പരമ്പരാഗതമായ ഘടികാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഅ്ബയിലെ തവാഫിന് അനുഗുണമായി ഇടത്ത് നിന്നും വലത്തോട്ടാണ്.
 
മക്കാ ക്ലോക്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് രണ്ട് തരം ഘടന രൂപങ്ങളാണുളളത് . ഭൂമിയില്‍ നിന്നും ആദ്യത്തെ 660 മീറ്റര്‍ ഉയരം സിമന്റ് കൂട്ട് കൊണ്ടും  രണ്ടാമത്തെ 155 മീറ്റര്‍ ഇരുമ്പ് കൊണ്ടുമാണ് നിര്‍മിച്ചിട്ടുളളത്.  ഈ രണ്ട് ഘടകങ്ങള്‍ കൂടിച്ചേരുമ്പോള്‍ മക്ക ടവറിന് 800 മീറ്ററിലധികം ഉയരം വരും ദുബായിലെ ഖലീഫ ടവറിനോട് തുലനം ചെയ്യുമ്പോള്‍ ഉയരത്തില്‍ രണ്ടാം സ്ഥാനമുളള ഈ ക്ലോക്ക് ടവര്‍ നിര്‍മാണത്തിന് മുന്നൂറ് കോടി ഡോളര്‍ ചെലവ് വന്നിട്ടുണ്ട്.  ലണ്ടനിലെ ക്ലോക്കിനേക്കാള്‍ ആറിരട്ടി വലിപ്പമുളള ഈ ഘടികാരത്തിലെ സമയം വെളിച്ചത്തിന്റെ വ്യക്തതക്കനുസരിച്ച് 11 മുതല്‍ 17 കിലോമീറ്റര്‍ അകലെ നിന്ന് വരെ ദര്‍ശിക്കാനാവും. ടവറിന്റെ  നാല് വശങ്ങളിലായി നാല് ഘടികാരങ്ങളാണ് പദ്ധതിയിലുളളത് രണ്ടെണ്ണത്തിന്റെ പണി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട് ബാക്കിയുളളതിന്റെ പണിയും ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കയാണ്. ജര്‍മനിയില്‍ നിര്‍മിച്ച ഈ ക്ലോക്കിന് അബ്ദുല്ലാ രാജാവിന്റെ പേരാണ് തീരുമാനിച്ചെതെങ്കിലും തിരുഗേഹങ്ങളുടെ സേവകനായ അദ്ദേഹം മക്കാ ക്ലോക്ക് എന്ന പേരാണ് നിര്‍ദേശിച്ചത്.  
 
മക്കയുടെ മറ്റൊരു മഹത്വം വറ്റാത്ത ഉറവ ജലമായ സംസം കിണറാണ്. മക്ക മുമ്പ് വരണ്ടതും വിജനവുമായ മരുഭൂമിയായിരുന്നു അവിടെ വെളളമോ ചെടികളോ ഉണ്ടായിരുന്നില്ല. ദൈവിക കല്‍പനയനുസരിച്ച് ഇബ്രാഹിം നബി തന്റെ മകന്‍ ഇസ്മാഈലിനെ അവിടെ താമസിപ്പിച്ചപ്പോള്‍ ഇക്കാര്യം പ്രസ്താവിക്കുന്നതായി ഖുര്‍ആനിലുണ്ട്. ''ഞങ്ങളുടെ രക്ഷിതാവേ എന്റെ സന്തതികളില്‍ നിന്ന് ചിലരെ കൃഷിയൊന്നുമില്ലാത്ത ഒരു താഴ്വരയില്‍ നിന്റെ പവിത്രമായ ഭവനത്തന്റെ അടുത്ത് ഞാന്‍ ഇതാ താമസിപ്പിച്ചിരിക്കുന്നു''(ഇബ്രാഹിം: 37). ഇബ്രാഹിം നബി അവിടെ താമസമാക്കിയിട്ട് ഏകദേശം അയ്യായിരം വര്‍ഷം പിന്നിട്ടുണ്ടെന്നാണ് ചരിത്ര ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത് വരെ അതിലെ വെളളം വറ്റിയിട്ടില്ല എന്ന് മാത്രമല്ല ഇനി അന്ത്യദിനം വരെ അത് വറ്റുകയുമില്ല അന്ത്യദിനം സംഭവിക്കുന്നതിന് മുമ്പ് ഭൂമിയിലെ സംസം അല്ലാതെയുളള ശുദ്ധ ജലമല്ലാം അല്ലാഹു വറ്റിച്ച് കളയുമെന്ന് ളഹാക് ബിന്‍ മസാഹിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അയ്യായിരം വര്‍ഷം പഴക്കമുളള ഒരു ജലനിധിയെക്കുറിച്ചുളള ഈ പ്രവചനത്തിന് പതിനാല് നൂണ്ടാണ്ട് പിന്നിട്ടിട്ടും ഇതുവരെ ഭംഗമൊന്നും സംഭവിച്ചിട്ടില്ല. ഹജ്ജിനും ഉംറക്കും വരുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ കുടിക്കുകയും കൊണ്ടു പോകുകയും ചെയ്യുന്നത് സംസം കിണറിലെ വെളളമാണ്. അതിന് പുറമെ കുടിവെളളത്തിന് തയ്യാറാക്കിയ ടാപ്പുകളില്‍ നിന്നും പലരും അംഗശുദ്ധി വരുത്തുകയും ചെയ്യാറുണ്ട്. ഇത്രയധികം വെളളം പമ്പു ചെയ്യപ്പെടുന്ന ഒരു കിണര്‍ ലോകത്ത് വേറെയില്ല എന്നതില്‍ സംശയമില്ല.
 

Feedback